http://harichandanam4u.blogspot.com/2010/12/blog-post_13.html
”ശങ്കരേട്ടാ, എന്താ കാവില് കാണുന്ന ആ വെളിച്ചം?”
”അതു കുട്ട്യേ, നാഗങ്ങൾ മാണിക്യം കൊണ്ട് നടക്കുന്ന സ്ഥലമാ..അങ്ങോട്ടോന്നും ഇപ്പൊ നോക്കണ്ട.”
പാടത്തിനരികിലുള്ള ആ സർപ്പക്കാവ് അന്നു മുതൽ എന്റെ സ്വപ്നങ്ങളിലെ നാഗദൈവങ്ങളുടെ ആവാസസ്ഥലമായി മാറി.. നാഗമാണിക്യം തലയിൽ ചൂടിയ നാഗരാജാവും ആ സർപ്പക്കാവും അതിലെ പാടത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന അരയാൽ മരത്തിലെ കടവാവലുകളും സ്വപ്നത്തിലേക്ക് വന്ന് എന്റെ ഉറക്കം കളഞ്ഞ രാത്രികൾ ഒരുപാടുണ്ട്.. വന്ദനയോട് വിശദീകരണം പറഞ്ഞ് മടുത്ത നാളുകൾ..“
ഇതാണു ആ കാവ് … പാടത്തോട്ട് ചാഞ്ഞ് നിൽക്കുന്ന അരയാൽ മരം….അതിനൊരുപാട് കഥകൾ പറയാനുണ്ടാവും…തലമുറകളുടെ കഥകൾ…
കാവിൽ നിറയെ മയിലുകൾ ഉണ്ട്.. നടക്കാനിറങ്ങിയ ഒരുവൻ.. ചിലപ്പോൾ കുഞ്ഞുങ്ങളൊക്കെയായി കൂടുംബസമേതം ഇവ വീട്ടിലെ പറമ്പിലോട്ടിറങ്ങും.. ചിലപ്പോഴൊക്കെ ആ പീലിവിടർത്തിയുള്ള നിൽപ്പ് കാണാൻ സാധിച്ചട്ടുണ്ട്
കാവിന്റെ അകത്തേക്കുള്ള വഴി…
“സർപ്പക്കാവിനും പാടങ്ങൾക്കും ഇടയിലൂടെ റെയിൽവേ ട്രാക്ക് കടന്ന്, ഇരുവശവും പനകൾ നിറഞ്ഞ ആ വള്ളുവനാടൻ വഴികളിലൂടെ ശങ്കരേട്ടന്റെ കൂടെയുള്ള യാത്ര മനസ്സിൽ നിന്നും പോവുന്നുമില്ല“
ഈ വഴികളിലിന്ന് ഞാനേകനായ്……
വെള്ളിലപ്പെട്ടി അമ്പലത്തിലെ കുളത്തിൽ ഞങ്ങളെ കരക്കിരുത്തി മുങ്ങാങ്കുഴിയിടുകയും മലർന്നുനീന്തിയും ഞങ്ങളുടെ കയ്യടി വാങ്ങുന്നത് ശങ്കരേട്ടനൊരു ഹരമായിരുന്നു.
ഇതു കണ്ണങ്കുളങ്ങര അമ്പലം.. ചേച്ചിമാരുടെ വാലായി നിറമാല തൊഴാനെന്നും പോയിരുന്ന ഓർമ്മകൾ.. നിങ്ങൾക്കൊരുപക്ഷെ, ഇത് പരിചയപ്പെടുത്താനെളുപ്പം, “നീലത്താമരയിലെ” പ്രാധാനലൊക്കേഷനായ അമ്പലം എന്ന് പറഞ്ഞായിരിക്കും. കുറെ ഒക്കെ സെറ്റ് ആയിരുന്നു കേട്ടോ
”പൊഴേലിപ്പൊഴും വെള്ളോണ്ടാവോ ശങ്കരേട്ടാ..”
”എവിടെ..മേടമാസമല്ലേ.. തിരുമിറ്റക്കോട്ട് അമ്പലത്തിനടുത്ത് മുങ്ങാൻ പാകത്തിനിത്തിരി വെള്ളണ്ടാവും.അതും ജാസ്ത്യൊന്നൂല്ല്യ.”
No comments:
Post a Comment